Sunday, February 3, 2013

ക്രാന്തദര്‍ശി

വായനശാലയില്‍ പൊടിയേറി  മരവിച്ചു
മരിച്ച പുസ്തകങ്ങള്‍ പരതിടുമ്പോള്‍
പോതിയേറെ ചിതല്‍തിന്നു തീരെപഴകിയ
പുസ്തകമൊന്നില്‍ കരം തങ്ങിനിന്നു

കവര്‍പേജിന്‍ മധ്യത്തു സുവര്‍ണാക്ഷരങ്ങളാല്‍
എഴുതിയ " കവിതകള്‍ " എന്ന വാക്ക്
ഏറെ പഴകി പൊടിയടിച്ചെങ്കിലും
ചിതലുകളുപേക്ഷിച്ചതെന്തു കൊണ്ടോ

പൊടിതട്ടിയുള്ളിലെ പേജുകള്‍ക്കുള്ളില്‍
കവിയുടെ ഹൃദയം തേടി നോക്കി
ഇപ്പൊഴുമാര്‍ദ്രം മിടിക്കും ഹൃദയത്തി-
നുള്ളില്‍ മുഴങ്ങുന്നു ഗദ്ഗദങ്ങള്‍

പ്രണയിനിക്കായി ഹൃദയരക്ത്തത്തിനാല്‍
കവി തീര്‍ത്ത മഹാസൗധസൗന്ദര്യവും
രാഷ്ട്രീയവേഷം കെട്ടിയാടും
കീചകരോടുള്ള പ്രക്ഷോഭവും

മരിക്കുന്ന ഭൂമിയ്ക്കായുള്ള പ്രാര്‍ഥന
മര്ത്യനോടുള്ള പ്രതിഷേധവും
സങ്കീര്‍ണമാകും മാനസതാരിലെ-
യതിസങ്കീര്‍ണമാം വ്യവഹാരങ്ങളും



  











അനാഥബാല്യങ്ങളേകുന്ന മൗനവും
വാര്‍ധക്യമേകുമാനാധത്വവും
നല്ല നാളേയ്ക്കായുള്ള സന്ദേശവും
ധീരമാം വിപ്ലവ ചിന്തകളും 

കാലമേറെ കടന്നു പോയെങ്കിലും
നാളേയ്ക്കായെഴുതിയതെന്നു  തോന്നും
ചോദ്യശരങ്ങളാല്‍ നിറയുന്ന കവിതയില്‍
കവിയുടെ മനോഹര സങ്കല്പങ്ങള്‍

കാല്‍പ്പാടുകള്‍ പിന്നില്‍ വെടിഞ്ഞു
യശശ്ശരീരനാം കവി പുഞ്ചിരിച്ചു
കവിയെ വായിക്കവേ നിമിഷാര്‍ധനേരം ഞാന്‍
സ്വര്‍ഗം ഭൂമിയിലെന്നു നിനച്ചുപോയ്‌

എന്റെ പേനയ്ക്കും മനസ്സിലെ മണ്ണിനും
വളര്‍ത്തിയെടുക്കാന്‍ കഴിയാതെ പോം
വിഷയ വൈവിധ്യ പൂര്‍ണത കണ്ടു
മനസ്സാ നമിക്കുന്നു മഹാകവിയെ


Friday, February 1, 2013

പഠനമുറിയിലെ നിത്യസംഭവങ്ങള്‍

ബോധം പടിവാതില്‍ കടന്നു ദൂരെയൊരു
ചെറു ബിന്ദുവായിത്തീര്‍ന്നീടവേ
മന്ദമാരുതനൊരു മന്ദാരപുഷ്പത്തിന്റെ
മന്ദഹാസത്തെയെന്നിലെത്തിക്കവെ
കരിയിലക്കൂനയിലെ നാഗസഞ്ചാരങ്ങള്‍
നേര്‍ത്ത ശ്രുതിതരംഗമുയര്‍ത്തുമ്പോള്‍
ചീവീടിന്റെയപശബ്ദമൊരു
താരാട്ടുപാട്ടായി മാറുന്നു
ഘടികാരത്തിന്റെ ഹൃദയതാളമെന്നില്‍
രണഭേരീനാദമാകുന്നു  


അതിക്ഷീണിതനായി തളര്‍ന്നൊട്ടു
വീഴുമെന്‍ ശിരോമണ്ഡലത്തില്‍
മനോരാജ്യ പ്രസ്ഥാനങ്ങളില്‍
ഉപബോധ മനഃപേടകത്തില്‍
നീലാവേശിതസലിലം പോലെ
അന്ധകാരം ഗ്രസിക്കുന്നു
മിഴിവാതിലുകളടയുന്നു നിര്‍ദ്ദയം
നിദ്രാദേവി പുണരുന്നതിഗാഢം


 
















നവസ്വപ്നലോകവര്‍ണരാജികള്‍
മനസിനുള്ളില്‍ നിറയുന്നു
സന്ധി ബന്ധങ്ങളിലുറയും വേദന
ദേഹമാകെ പടരുന്നു ,ദേഹിയും
ശക്തി ക്ഷയിച്ചു നിശബ്ദമൊരാലസ്യ
ശയന സാക്ഷാല്‍ക്കാരത്തിലലിയുന്നു
പിന്‍വിളി കേള്‍ക്കാന്‍ കഴിയാതെ
ബോധമജ്ഞതയുടെയാഴങ്ങലറിയവേ
നിമിഷാര്‍ധങ്ങളെ ചരിത്രമാക്കി
യാമങ്ങള്‍ കുതിച്ചുപാഞ്ഞിടുമ്പോള്‍
വിളിപ്പാടകലെയൊരു വിജ്ഞാനദീപം
കാറ്റിലലിഞ്ഞമരുന്നു