Saturday, September 12, 2015

ഒരു ജലപാതത്തിന്റെ കഥ

സപ്തവർണ്ണക്കൈകൾ നീട്ടി വാനെത്തുവാൻ
ശ്രമിക്കവെ, നിൻ പതനം ഭയാനകം!
അരുവിയിലലകളജ്ഞാതമാലകൾ
തീർത്തു തല തല്ലിത്തിമിർത്തു വീഴുമ്പോൾ;
ഭൗമോപരിതലത്തിലൊരു നവ ക്ഷീരപഥ-
മായ് മാറുന്നു നീ മനോജ്ഞ മനോഹരീ.
വാനിന്റെ നീലവിരി മായ്ച്ചു വിലോലമാം
മഞ്ഞിന്റെ വെള്ളപ്പുടവയണിയിച്ചു നീ,
കുളിരു പകർന്നേകി മാറിൽ പടരവെ
കുളിരലകളാലെന്റെയുള്ളം നിറയുന്നു.


വർഷമല്ലെന്നറിയുന്നീ ജലബിന്ദുസ്പർശം
നിൻ കരഘോഷഹർഷമല്ലോ
ഗിരി ശിഖരിയിൽ നിന്നാകുല ഹൃദയത്തെ
താഴേയ്ക്കെറിഞ്ഞ നിൻ കാമുകനാരോ?
കണ്ണീരൊലിപ്പിച്ചു ക്ഷുഭിതയായ് നീയിന്നു
ദൂരേയ്ക്കു പോകുന്നതെങ്ങോ?
വിരഹ കോപാഗ്നിയാം നിന്റെ പ്രഹരത്തിലീ
വൻ ശിലാപാളികൾ തൃണസമാനർ
യുഗാന്തരങ്ങൾ വരെ ദാഹശമനിയായ്
മണ്ണിന്റെ  നാഡിയായ് ഒഴുകുക നീ.


Saturday, May 23, 2015

ഭൂമീദേവി

ചാന്ദ്ര പ്രകാശമേ മറയുന്നുവോ നീ?
ഏകയാമെന്നെയീയന്ധകാരത്തിലുപേക്ഷിച്ചു,
ഒരു വാക്കു പറയാതെ നിർദ്ദയം പോകയാണോ?
പരിഭവങ്ങളിൽ മുഖം കറുപ്പിച്ചും ,
ഇണക്കങ്ങളിൽ പാൽപുഞ്ചിരി തൂകിയും,
എത്രയുഗങ്ങൾ കഥ പറഞ്ഞിരുന്നൂ നാം.
പ്രപഞ്ച മാന്ത്രിക പേടക രഹസ്യങ്ങൾ,
അന്നു തമ്മിൽ തുറന്നൂ നാം.
എത്ര സംസ്കാരോദയാസ്തമയങ്ങൾ;
എത്ര ഗോത്രങ്ങൾ എത്ര വർഗങ്ങൾ;
എത്ര ഭയാനക യുദ്ധക്കളങ്ങൾ;
ഒന്നിച്ചിരുന്നു കണ്ടൂ നാം.



നിശബ്ദമീയന്ധകാരത്തിൽ സാകൂതമൊരു,
തിരിനാളം കാത്തിരിപ്പൂ ഞാൻ.
നല്ലൊരു നാളയെ ചിന്തിക്കുമ്പോൾ,
എന്റെ മനസ്സു മദിയ്ക്കുന്നു.
നിന്നെ വെല്ലും ശോഭയും ശ്രീയുമായ്,
എനിക്കൊരു തേജോമയനുദിക്കും.
ആ പൊൻകിരണ രാജിയെന്നിൽ
സപ്തവർണ പൊലിമ തീർക്കും.
പുതിയ പ്രകാശം... നവോന്മേഷം...
അവനെന്റെ പ്രിയ നായ് മാറും.
പുഞ്ചിരി കൊണ്ടു തുടുത്ത മുഖത്തിനു
മാലേയക്കുറിയണിയിക്കും.
നവ മന്ദഹാസമാല്യം ചാർത്തും
ഞാൻ സനാഥയായ് മാറും.


Wednesday, June 25, 2014

കവിത്വം

ആരാണു ഞാനീ മഹത്തുക്കള്‍ നെയ്ത
പട്ടുനൂലിഴകളില്‍ വാഴനാരു തൂന്നീടുവാന്‍
കാവ്യസപര്യതന്‍ തേരിനെയീ വിശ്വ-
വേദിയിലോടിച്ച മഹാരഥികളെ മൂഢമെന്‍
മുടന്തന്‍ കുതിരയുമായ് പിന്തുടര്‍ന്നീടുവാന്‍
കുത്തിക്കുറിക്കുന്ന പദസഞ്ചയത്തിനെ
കവിതയെന്നുല്‍ഘോഷിച്ചു നടക്കുവാന്‍
പിതാമഹര്‍ നേടിയ കാവ്യകലയേയെന്‍
മഷിപ്പേനയാല്‍ കുത്തി മുറിവേല്‍പ്പിക്കുവാന്‍
കേവലം മര്‍ത്യനാം ഞാനാരാ പ്രതിഭാസ-
സങ്കല്‍പ്പങ്ങള്‍ക്കര്‍ത്ഥതലങ്ങള്‍ ചമയ്ക്കുവാന്‍





വിദ്വത് രചിതമാം സാഗരജ്ഞാനത്തെ-
യൊറ്റയ്ക്കെതിര്‍ക്കും നിരൂപകനാകുവാന്‍
പിന്തുടര്‍ന്നീടുവാനേകീയ മാതൃക
കുപ്പയിലെറിഞ്ഞപഹാസ്യനായീടുവാന്‍
ആര്‍ക്കുമേ വേണ്ടാത്താശയയുക്തിയാല്‍
ആസ്വാദകവൃന്ദത്തെയാട്ടിയകറ്റുവാന്‍
നമുക്കും കാലത്തിനും മുമ്പേ നടന്നവര്‍
തൂലികാഖഢ് ഗത്തിനാല്‍ ചരിത്രത്തിലെഴുതിയ
ഗ്രാന്ഥാലോകങ്ങളെ മറന്നു മാനിയാതെ
കാലഘട്ടത്തിനനുരൂപമല്ലാത്ത
ഭീകര സങ്കല്‍പ്പ പ്രഹേളിക തീര്‍ക്കുവാന്‍

Sunday, June 22, 2014

ഒരു മഴക്കാലത്തിന്റെ ഓര്‍മയ്ക്ക്‌

നിഴലോടൊത്തു നിലാവില്‍ നടക്കവെ,
നീ മാത്രമായിരുന്നു മനസ്സില്‍;
നിഴലിന്റെ കഴലുകള്‍ നിശയില്‍ പതറവെ,
ഞാനേകനായി നിനവില്‍ നീയും.


നര വീണു മണ്ണില്‍ മയങ്ങുമിലകളില്‍,
ചിതല്‍ തിന്ന വൃക്ഷ പാദവൃണങ്ങളില്‍,
എങ്ങു നിന്നോ പറന്നെത്തിയ കാറ്റിന്റെ,
മൗനമായ് മാറുന്ന ഗദ്‌ഗദങ്ങളില്‍,
എവിടെ മറന്നു? എവിടെയുപേക്ഷിച്ചു ? 
നമ്മെ നാമാക്കിയ നിസ്വാര്‍ത്ഥ പ്രണയത്തെ!


ലജ്ജയാലന്നു നീ നഖമാഴ്ത്തി നുള്ളിയ 
പൂച്ചെടിക്കമ്പില്‍ പുതു സ്മേരമുണര്‍ന്നുവോ?
 ചിരകരിഞ്ഞ നിഷാദ നിനാദത്തില്‍
 കിളിയുടെ വിരഹഗാനം മറന്നുവോ?
മഴ മറന്നന്നു നാം നടന്ന വഴികളില്‍ 
പാദമാഴ്ന്ന പാടുകള്‍ മാഞ്ഞുവോ?




 ഇടിമിന്നല്‍ നാദത്തെ നീയെന്റെ നെഞ്ചില്‍,
മുഖമാഴ്ത്തി വിറപൂണ്ട് നിന്നു ശ്രവിച്ചു;
എന്റെ നിശ്വാസ താപത്തിലന്നു നിന്‍,
സിന്ധൂരരേഖ ചുവന്നിരുന്നോ?
 മഴ തോര്‍ന്നു മരം പെയ്ത സന്ധ്യയില്‍,
ഒരു വരിക്കവിത ഞാന്‍ ചൊല്ലീടവെ;
 ഏതോ വിദൂര സ്വപ്നലോകങ്ങളില്‍,
 മിഴിനട്ടു നീ പറഞ്ഞതല്ലേ.


"സര്‍വ്വസ്വതന്ത്രരീ മഴത്തുള്ളികള്‍
ബന്ധങ്ങളില്ല ബന്ധനങ്ങളില്ല 
എത്ര സുകൃതികള്‍ ഇവര്‍, നമുക്കുമീ 
സ്വാതന്ത്ര്യ ലോകം ലഭിക്കുമെങ്കില്‍ 
കൈ കോര്‍ത്തു നാമുയര്‍ന്നു പോകും 
മേഘങ്ങളില്‍ ഗഗനചാരികള്‍ക്കൊപ്പം 
പാറിപ്പറന്നു നാമീ ലോക ഗോളത്തെ
 കാല്‍ച്ചോട്ടിലെ പൂഴിയാക്കി മാറ്റും"


പുഞ്ചിരിച്ചൂ ഞാനന്നു, നീയതു
പരിഹാസമെന്നു പരിഭവിച്ചു,
കണ്ണില്‍ നിന്നൂര്‍ന്ന മണിമുത്തുകള്‍,
കവിളിലൊഴുകി കൈവഴികള്‍ തീര്‍ത്തു.
ആശ്വാസവാക്കുകള്‍ ഏറെപ്പറഞ്ഞു ഞാന്‍,
നീയന്നു പുഞ്ചിരിച്ചീടുവാനായ്,
ഒരു പനീര്‍ പൂവിലലിഞ്ഞു പോയി,
അന്ന് നീയാര്‍ന്ന വിദ്വേഷമെല്ലാം.
മഴമേഘ രാഗങ്ങളൊഴിഞ്ഞ ത്രിസന്ധ്യയില്‍,
നീയെന്റെ വീണാ നാദമായി,
പിന്നെയും നമ്മള്‍ നടന്നു കാതങ്ങള്‍,
കാലങ്ങള്‍, മഴമുത്തുകള്‍ ചിതറിയ വഴിയിലൂടെ.

Sunday, February 3, 2013

ക്രാന്തദര്‍ശി

വായനശാലയില്‍ പൊടിയേറി  മരവിച്ചു
മരിച്ച പുസ്തകങ്ങള്‍ പരതിടുമ്പോള്‍
പോതിയേറെ ചിതല്‍തിന്നു തീരെപഴകിയ
പുസ്തകമൊന്നില്‍ കരം തങ്ങിനിന്നു

കവര്‍പേജിന്‍ മധ്യത്തു സുവര്‍ണാക്ഷരങ്ങളാല്‍
എഴുതിയ " കവിതകള്‍ " എന്ന വാക്ക്
ഏറെ പഴകി പൊടിയടിച്ചെങ്കിലും
ചിതലുകളുപേക്ഷിച്ചതെന്തു കൊണ്ടോ

പൊടിതട്ടിയുള്ളിലെ പേജുകള്‍ക്കുള്ളില്‍
കവിയുടെ ഹൃദയം തേടി നോക്കി
ഇപ്പൊഴുമാര്‍ദ്രം മിടിക്കും ഹൃദയത്തി-
നുള്ളില്‍ മുഴങ്ങുന്നു ഗദ്ഗദങ്ങള്‍

പ്രണയിനിക്കായി ഹൃദയരക്ത്തത്തിനാല്‍
കവി തീര്‍ത്ത മഹാസൗധസൗന്ദര്യവും
രാഷ്ട്രീയവേഷം കെട്ടിയാടും
കീചകരോടുള്ള പ്രക്ഷോഭവും

മരിക്കുന്ന ഭൂമിയ്ക്കായുള്ള പ്രാര്‍ഥന
മര്ത്യനോടുള്ള പ്രതിഷേധവും
സങ്കീര്‍ണമാകും മാനസതാരിലെ-
യതിസങ്കീര്‍ണമാം വ്യവഹാരങ്ങളും



  











അനാഥബാല്യങ്ങളേകുന്ന മൗനവും
വാര്‍ധക്യമേകുമാനാധത്വവും
നല്ല നാളേയ്ക്കായുള്ള സന്ദേശവും
ധീരമാം വിപ്ലവ ചിന്തകളും 

കാലമേറെ കടന്നു പോയെങ്കിലും
നാളേയ്ക്കായെഴുതിയതെന്നു  തോന്നും
ചോദ്യശരങ്ങളാല്‍ നിറയുന്ന കവിതയില്‍
കവിയുടെ മനോഹര സങ്കല്പങ്ങള്‍

കാല്‍പ്പാടുകള്‍ പിന്നില്‍ വെടിഞ്ഞു
യശശ്ശരീരനാം കവി പുഞ്ചിരിച്ചു
കവിയെ വായിക്കവേ നിമിഷാര്‍ധനേരം ഞാന്‍
സ്വര്‍ഗം ഭൂമിയിലെന്നു നിനച്ചുപോയ്‌

എന്റെ പേനയ്ക്കും മനസ്സിലെ മണ്ണിനും
വളര്‍ത്തിയെടുക്കാന്‍ കഴിയാതെ പോം
വിഷയ വൈവിധ്യ പൂര്‍ണത കണ്ടു
മനസ്സാ നമിക്കുന്നു മഹാകവിയെ


Friday, February 1, 2013

പഠനമുറിയിലെ നിത്യസംഭവങ്ങള്‍

ബോധം പടിവാതില്‍ കടന്നു ദൂരെയൊരു
ചെറു ബിന്ദുവായിത്തീര്‍ന്നീടവേ
മന്ദമാരുതനൊരു മന്ദാരപുഷ്പത്തിന്റെ
മന്ദഹാസത്തെയെന്നിലെത്തിക്കവെ
കരിയിലക്കൂനയിലെ നാഗസഞ്ചാരങ്ങള്‍
നേര്‍ത്ത ശ്രുതിതരംഗമുയര്‍ത്തുമ്പോള്‍
ചീവീടിന്റെയപശബ്ദമൊരു
താരാട്ടുപാട്ടായി മാറുന്നു
ഘടികാരത്തിന്റെ ഹൃദയതാളമെന്നില്‍
രണഭേരീനാദമാകുന്നു  


അതിക്ഷീണിതനായി തളര്‍ന്നൊട്ടു
വീഴുമെന്‍ ശിരോമണ്ഡലത്തില്‍
മനോരാജ്യ പ്രസ്ഥാനങ്ങളില്‍
ഉപബോധ മനഃപേടകത്തില്‍
നീലാവേശിതസലിലം പോലെ
അന്ധകാരം ഗ്രസിക്കുന്നു
മിഴിവാതിലുകളടയുന്നു നിര്‍ദ്ദയം
നിദ്രാദേവി പുണരുന്നതിഗാഢം


 
















നവസ്വപ്നലോകവര്‍ണരാജികള്‍
മനസിനുള്ളില്‍ നിറയുന്നു
സന്ധി ബന്ധങ്ങളിലുറയും വേദന
ദേഹമാകെ പടരുന്നു ,ദേഹിയും
ശക്തി ക്ഷയിച്ചു നിശബ്ദമൊരാലസ്യ
ശയന സാക്ഷാല്‍ക്കാരത്തിലലിയുന്നു
പിന്‍വിളി കേള്‍ക്കാന്‍ കഴിയാതെ
ബോധമജ്ഞതയുടെയാഴങ്ങലറിയവേ
നിമിഷാര്‍ധങ്ങളെ ചരിത്രമാക്കി
യാമങ്ങള്‍ കുതിച്ചുപാഞ്ഞിടുമ്പോള്‍
വിളിപ്പാടകലെയൊരു വിജ്ഞാനദീപം
കാറ്റിലലിഞ്ഞമരുന്നു  

Monday, December 24, 2012

മാരുതസതീര്‍ത്ഥ്യന്‍

അഴിയിട്ട വാതായനങ്ങള്‍ക്കരുകില്‍
വിദൂരതയില്‍ എന്നാത്മാവു തിരയുമ്പോള്‍
അനുവാദമാരായാതെയൊരു ചെറു ശീതള
മാരുതനെന്‍ കുറുനിര തലോടി കടന്നു  പോയ്


എന്‍ മിഴികള്‍ക്കുള്ളിലാനന്ദബാഷ്പങ്ങള്‍
ഒഴുകി നിറഞ്ഞു തുളുബിക്കളിക്കവേ
ഏകനല്ലെന്നറിയുന്നു ഞാനൊരു
കുളിര്‍കാറ്റിന്നുറ്റ സതീര്‍ത്ഥ്യന്‍

  


എന്നുമവനുണ്ടായിരുന്നെന്നോടോപ്പ -
മെന്തിനുമേതിനും പ്രചോദനധാരയായ്  
എന്‍ മനതാരിന്നന്തര്‍വ്യഥകളെയശ്രു
ബിന്ദുക്കളാക്കവേയവനെയറിഞ്ഞു ഞാന്‍


കണ്ണു നീര്‍ത്തുള്ളികള്‍ കൊണ്ടെന്‍ മിഴികളില്‍
ചന്ദനക്കുളിര്‍ കോരിയണിയിച്ചവന്‍ 
സന്തോഷമെന്നില്‍ പടര്‍ത്തുവാന്‍ ചുറ്റിനും
ആനന്ദ നൃത്തമാടുന്നു സുസ്മിതം


 വേദനളെ ശമിപ്പിച്ചു ധീരമായ്
സാന്ത്വനിപ്പിച്ചു മുന്നില്‍ നടക്കാന്‍
ഇതു  പോലൊരു തോഴനുണ്ടായിരുന്നെങ്കില്‍
എന്ന് മോഹിച്ചു പോകുന്നു വ്യര്‍ത്ഥം